പ്രവാചകസ്‌നേഹം

മുഹമ്മദ് നബി(സ) മുസ്‌ലിംകള്‍ക്ക് ആരാണ്? കേവലമൊരു സന്ദേശവാഹകനും പ്രവാചകനുമാണോ? അല്ലെങ്കില്‍, മഹാനായ ഒരു ആചാര്യനും മാര്‍ഗദര്‍ശിയുമാണോ? അതോ, തങ്ങളുടെ ജീവനേക്കാള്‍ വലിയ പ്രേമഭാജനവും ദൈവത്തിന്റെ പ്രഭാപൂരം ചൊരിയുന്ന നിത്യജ്യോതിസ്സുമാണോ? അവിടന്ന് വെളിപ്പെടുത്തിയ വേദഗ്രന്ഥവും അവിടത്തെ ഉപദേശങ്ങളും മാത്രമേ അവരെ സംബന്ധിക്കുന്നുള്ളൂ? മുഹമ്മദ് നബി(സ) എന്ന ആള്‍ അവരുടെ ഹൃദയത്തിലും ജീവിതത്തിലും കുടിപാര്‍പ്പിക്കപ്പെടേണ്ടതില്ലേ?

വിശുദ്ധ ഖുര്‍ആന്‍, മുഹമ്മദ് നബി(സ)യും അനുയായികളും തമ്മിലുള്ള ബന്ധം നമ്മെ ഗ്രഹിപ്പിക്കുന്നതിങ്ങനെയാണ്: ”നബി വിശ്വാസികളോട് അവരവരുടെ ജീവനേക്കാള്‍ അടുത്താണ്” (അല്‍അഹ്‌സാബ് 6). ഈ വാക്യത്തിന്റെ ആകെത്തുക നമുക്ക് നല്‍കുന്നത് ചിന്തോദ്ദീപകമായ ഒരാശയമാണ്. സ്‌നേഹത്തെക്കാള്‍ അന്യോന്യം അടുപ്പിക്കുന്ന ഘടകം വേറെയൊന്നില്ല. സ്‌നേഹമല്ലാത്ത ഏതൊരു ബന്ധത്തിനും അകലവും അതിരുമുണ്ട്. സ്‌നേഹത്തിലൂടെയല്ലാതെ ആര്‍ക്കും ആരുമായും ജീവനേക്കാള്‍ അടുത്തിരിക്കാനാവില്ല. അതിനാല്‍, മുഹമ്മദ് നബി (സ)യെ തന്റെ ജീവിതത്തിലേക്കു സ്വീകരിക്കുന്ന ഏതൊരു വ്യക്തിയും അവിടത്തോട് ഒരു പ്രണയ പ്രതിജ്ഞയില്‍ ഏര്‍പ്പെടുകയാണ്. നബി(സ)യുടെ സ്വന്തം വാക്കുകളിലൂടെ തന്നെ ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ‘മിശ്കാത്തുല്‍ മസ്വാബീഹ്’ മുതലായ സമാഹാരങ്ങളില്‍ കുറ്റമറ്റ നിലയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബി വാക്യത്തില്‍ ഇങ്ങനെ വായിക്കാം: ”നിങ്ങളിലൊരാള്‍ക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എന്നല്ല, മുഴുവന്‍ മനുഷ്യരാശിയോടുമുള്ളതിനെക്കാള്‍ സ്‌നേഹം എന്നോടായിരിക്കുന്നതു വരെ അയാള്‍ യഥാര്‍ത്ഥ വിശ്വാസിയാകുന്നില്ലെന്ന് ഞാന്‍ എന്റെ ജീവന്റെ ഉടമസ്ഥന്റെ പേരില്‍ ആണയിട്ടു പ്രസ്താവിക്കുന്നു.”

മുഹമ്മദ് നബി(സ) എന്ന ആളിനോടുള്ള വിശുദ്ധവും അഗാധവുമായ പ്രേമബന്ധത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. മുഹമ്മദ് നബി എന്ന ആളിനോടു തന്നെയാണിത്. അവിടന്ന് പഠിപ്പിച്ച പാഠങ്ങളോടോ ഉപദേശിച്ച ഉപദേശങ്ങളോടോ ചരിച്ച ചര്യയോടോ അല്ല. പാഠങ്ങളും ഉപദേശങ്ങളും ചര്യയും ഒരാള്‍ ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതുമെല്ലാം അവിടന്ന് പഠിപ്പിച്ചതും ഉപദേശിച്ചതും ചരിച്ചതുമാണ് അവ എന്നതു കൊണ്ടാണ്.

മാതാപിതാക്കളെയും മക്കളെയും മറ്റും അടുത്തു സ്‌നേഹിക്കുന്നതിനോടൊപ്പം അവര്‍ക്ക് അന്യമോ വിരുദ്ധമോ ആയ മൂല്യങ്ങളെ സ്‌നേഹിക്കാന്‍ ഒരാള്‍ക്കു കഴിയും. രണ്ടു സ്‌നേഹവും മനസ്സിന്റെ വ്യത്യസ്ത തലങ്ങളെ പുല്‍കുകയും സ്വാധീനിക്കുകയും ചെയ്യുകയെന്നതാണ് അന്നേരം അയാളില്‍ സംഭവിക്കുന്നത്. ഇതിനര്‍ത്ഥം, മാതാപിതാക്കളോടും മക്കളോടും മറ്റും മനുഷ്യന്‍ പുലര്‍ത്തുന്ന സ്‌നേഹം അവരുടെയൊക്കെ ആളത്വത്തിന്റെ നേരെയുള്ളതാണെന്നാണ്. സ്വന്തം ആത്മാവിനോടുള്ള ഒരാളുടെ സ്‌നേഹവും താനെന്ന ആളിനോടുള്ളതാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ സിദ്ധിക്കുന്നത്, ഒരാള്‍ സ്വന്തം ജീവനെയും മാതാപിതാക്കളെയും മക്കളെയുമെന്നല്ല, താന്‍ സ്‌നേഹിക്കുന്ന ഏതൊരാളേക്കാളും മുഹമ്മദ് നബി(സ) എന്ന ആളിനെ സ്‌നേഹിച്ചെങ്കിലേ യഥാര്‍ത്ഥ വിശ്വാസിയാകൂ എന്നതാണ്.

ഹസ്രത്ത് ഉമര്‍(റ) ഒരിക്കല്‍ നബി(സ)യോടു പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് എന്നെക്കഴിച്ചാല്‍ മറ്റെന്തിനേക്കാളും അങ്ങയോടാണ് സ്‌നേഹം.’ ഇതു കേട്ടപ്പോള്‍ അവിടന്ന് പറഞ്ഞു: ‘അതു പറ്റില്ല ഉമറേ, താങ്കള്‍ക്കു താങ്കളോടുള്ളതിനേക്കാളും സ്‌നേഹം എന്നോടായിരിക്കണം.’ തല്‍ക്ഷണം ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്തിലുമേറെ സ്‌നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും.’ ‘എങ്കില്‍ ശരി’ അവിടന്ന് പ്രതിവചിച്ചു. മുഹമ്മദ് നബി(സ) എന്ന ആളിനോടുള്ള സ്‌നേഹമല്ലാതെ, അവിടുത്തെ ചര്യയോടോ, അവിടന്ന് പഠിപ്പിച്ച പാഠങ്ങളോടോ ഉപദേശിച്ച മൂല്യങ്ങളോടോ ഉള്ള പ്രതിബദ്ധതയല്ല ഇവിടെ ഒന്നാം സ്ഥാനം നല്‍കിപ്പറഞ്ഞിരിക്കുന്നതെന്ന് വ്യക്തം. നബി(സ) അവിടന്ന് ജനതക്ക് നല്‍കിയ ആശയങ്ങളോടും മൂല്യങ്ങളോടുള്ളമുള്ളതിനെക്കാള്‍ കവിഞ്ഞ ബന്ധം അവിടുത്തെ ആളത്വത്തോടു ഘടിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു അനുയായികളോട് പുലര്‍ത്തിയിരുന്നത്. അവിടന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരു വാചകം ശ്രദ്ധിക്കുക: ”ഞാന്‍ ഏതൊരു വിശ്വാസിക്കും തനിക്കു താനെന്നതിനേക്കാള്‍ വലിയ ബന്ധുവാകുന്നു. അതിനാല്‍ ഒരാള്‍ സ്വത്ത് വിട്ടേച്ച് മരിച്ചുപോയാല്‍ അതയാളുടെ അനന്തരാവകാശികള്‍ വീതിച്ചെടുത്തു കൊള്ളട്ടെ; കടം ബാക്കിവെച്ചു മരിച്ചാല്‍ അതെന്നോടു ചോദിച്ചുകൊള്ളണം.” ഒരാളുടെ കട ബാധ്യത മുഴുവന്‍ യാതൊരുവിധ നിര്‍ബന്ധിതാവസ്ഥയുമില്ലാതെ തന്നെ ഏറ്റെടുക്കാന്‍ തയ്യാറാക്കുന്ന ബന്ധം ഏതാണെന്ന് ഊഹിക്കാവുന്നതാണ്.

ഒരാള്‍ നബി(സ)യോടു ചോദിച്ചു: ”ഈ ലോകം എപ്പോഴാണ് അവസാനിക്കുക?” നബി(സ) തിരിച്ചു ചോദിച്ചു: ”അന്നത്തേക്കു വേണ്ടി നീ എന്തൊക്കെയാണ് ഒരുക്കങ്ങള്‍ ചെയ്തിട്ടുള്ളത്?” ചോദ്യകര്‍ത്താവ്: ”ഞാന്‍ അധികം നിസ്‌കരിച്ചോ നോമ്പനുഷ്ഠിച്ചോ ഉള്ള ഒരുക്കമൊന്നും ചെയ്തിട്ടില്ല. അല്ലാഹുവിനെയും അവന്റെ ദൂതരെയും സ്‌നേഹിക്കുന്നുണ്ട്.” ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: ”ഏതൊരാളും അയാളുടെ സ്‌നേഹിതരോടൊപ്പമായിരിക്കും.” അല്ലാഹുവിനെയും അവന്റെ ദൂതരെയും ്‌സ്‌നേഹിച്ചവന്‍ അല്ലാഹുവിന്റെയും അവന്റെ തിരുദൂതര്‍ (സ) യുടെയും ഒപ്പമായിരിക്കുമെന്നര്‍ത്ഥം. ഇവിടെ നബി(സ)യെ സ്‌നേഹിക്കുകയെന്നു പറഞ്ഞതിന്റെ പൊരുള്‍ മുഹമ്മദ് നബി(സ) എന്ന ആളിനെ സ്‌നേഹിക്കല്‍ തന്നെയാണ്.  അതാണ് സത്യവിശ്വാസത്തിന്റെ പരിപൂര്‍ണതക്കുള്ള ആധാരമായി എടുത്തു പറഞ്ഞിരിക്കുന്നതും. മുഹമ്മദ് നബി(സ) എന്ന ആളോടുള്ള അനുരക്തി മനസ്സില്‍ മറ്റാരേക്കാളും അഗാധമായും ഉപരിയായും സ്ഥാനം പിടിക്കുകയും അവിടത്തെ ഹൃദയസര്‍വസ്വമായി  വരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഒരാള്‍ക്ക് സത്യത്തിലുള്ള വിശ്വാസം പരിപൂര്‍ണത പ്രാപിക്കുന്നത്.

നബി(സ)യെ സ്‌നേഹിക്കുകയെന്നാല്‍ നബി(സ)യെ സ്‌നേഹിക്കുകയെന്നു തന്നെ സാരം. നബി(സ) യെ അനുസ്മരിക്കുകയെന്നല്ല. അനുസരണം സ്‌നേഹത്തിന്റെ ഫലമായും ഭയത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണയും  ഇസ്‌ലാമായി വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്‍, സ്‌നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി(സ) തങ്ങളോടുള്ള സ്‌നേഹമാണ് ഒരു വിശ്വാസിയെ നബി(സ)യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് അയാളെ നമുക്കനുകരിക്കാന്‍ കഴിയുന്നത്. അനുസരണമാകട്ടെ, വിശ്വസിക്കാതെയും നടക്കും. ഏതൊരു സംസ്‌കാരത്തിന്റെയും അടിസ്ഥാനം അനുകരണമാണ്. ഇസ്‌ലാമിക സംസ്‌കാരം നബി(സ) യെ അനുകരിക്കലാണ്. അനുകരിക്കുകയെന്നാല്‍ എതിര്‍ബുദ്ധി കൂടാതെ പിന്‍പറ്റുക. ”നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്നും അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുമെന്നുമുള്ള കാര്യം അവിടത്തെ അനുയായികളെ അറിയിക്കാന്‍ അല്ലാഹു നബി(സ)യോടു ആവശ്യപ്പെട്ടിരിക്കുന്നു” (ഖുര്‍ആന്‍ 3:31).
നബി(സ)യെ സ്‌നേഹിക്കാതെ നബി(സ)യെ അനുകരിക്കാനാവില്ല. നരകത്തെഭയപ്പെട്ട് ഒരുപക്ഷേ, അനുസരിച്ചേക്കുമെന്നു മാത്രം. നബി(സ)യെ സ്‌നേഹിക്കുകവഴിയാണ് അവിടന്ന്പഠിപ്പിച്ചതും പുലര്‍ത്തിയതുമായസംസ്‌കാരത്തെ ഒരാള്‍സ്വാംശീകരിക്കുന്നത്.

നബി(സ)യോടുള്ള സ്‌നേഹം സൗകര്യമല്ല, കര്‍ത്തവ്യമാണ് മുസ്‌ലിംകള്‍ക്കു നല്‍കുന്നത്. ”എന്നെ സ്‌നേഹിക്കുന്നവന്‍ ദരിദ്രനാവാന്‍ ഒരുങ്ങിക്കൊള്ളണ” മെന്ന് നബി(സ) അരുളിയതിന്റെ പൊരുളെന്താണ്? പക്ഷേ, എല്ലാ അസൗകര്യങ്ങളെയും തിക്താനുഭവങ്ങളെയും ആ സ്‌നേഹം മധുരമാക്കിത്തരും.

എന്നാല്‍ എന്തുകൊണ്ട് നാം നബി(സ)യെ സ്‌നേഹിക്കണം? എങ്ങനെയാണതിനു കഴിയുക? സ്‌നേഹത്തിന്റെ അടിസ്ഥാനം അറിവാണ്. ഒരാളെ സൗന്ദര്യത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാളിലെ സൗന്ദര്യത്തെ കണ്ടെത്തുകയും അറിയുകയും വേണം. ഒരാളെ ബന്ധത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാളുമായുള്ള ബന്ധം അറിഞ്ഞിരിക്കണം. ഒരാളെ പാണ്ഡിത്യത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ പാണ്ഡിത്യത്തെ കുറിച്ച് അറിവും ബോധവുമുണ്ടായിരിക്കണം. ഒരാളെ ഉപകാരത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാള്‍ ചെയ്ത ഉപകാരമെന്തെന്ന് അറിയുകയും ഓര്‍ക്കുകയും വേണം. ഈ അര്‍ത്ഥത്തില്‍ മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കാന്‍ കഴിയുക അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ്. പ്രപഞ്ച സ്രഷ്ടാവ് സൃഷ്ടിച്ച എല്ലാ നല്ല ഗുണങ്ങളുടെയും പരിപൂര്‍ണ സമ്മേളനമാണ് മുഹമ്മദ് നബി(സ). അവിടത്തെ ആളത്വം ആ ഗുണങ്ങളിലും ആ ഗുണങ്ങള്‍ അവിടത്തെ ആളത്വത്തിലും വിലയിതമാണ്. നബിത്വസിദ്ധിക്കു മുമ്പേ ആ ഗുണങ്ങളിലഖിലം അവിടത്തില്‍ സമ്മേളിച്ചിരുന്നു. അവിടത്തെ പരിപൂര്‍ണതയെക്കുറിച്ചുള്ള അല്ലാഹുവിന്റെ അറിവാണ് അവിടത്തെ അന്ത്യപ്രവാചകനായി നിശ്ചയിച്ചത്. അവിടന്ന് എല്ലാ ദൈവിക ഗുണങ്ങളുടെയും  പ്രകാശനവും എല്ലാ മാനുഷിക ഗുണങ്ങളുടെയും അന്ത്യവും മുദ്രയുമാണ്. എല്ലാ മനുഷ്യഗുണങ്ങളും അദ്ദേഹത്തില്‍ ചെന്ന് അന്ത്യം കാണുന്നു. തിരുമേനി(സ) എല്ലാ നന്മകളുടെയും ആസ്ഥാനമാകുന്നു. മുഹമ്മദായി ഭൂജാതനായതു മുതല്‍ക്കു തന്നെ ഇതെല്ലാം തിരുനബി (സ) യിലുണ്ട്. ‘സ്തുതിക്കപ്പെട്ടവന്‍’ എന്നര്‍ത്ഥമുള്ള മുഹമ്മദ് എന്ന അവിടത്തേക്കുള്ള നാമകരണം ദൈവികമായ പ്രചോദനത്താലായിരുന്നു. പിതാമഹനായ അബ്ദുല്‍ മുഥ്ഥലിബിന് അവിടത്തേക്ക് മറ്റൊരു പേരിടാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനാല്‍ മുഹമ്മദ് എന്ന് പേര് വിളിച്ച് ചീത്ത പറയുന്നവര്‍ക്കു പോലും അവിടത്തെ പ്രകീര്‍ത്തിക്കേണ്ടിവരുന്നു. ഭൂജാതനായി നാല്‍പതാം വയസ്സില്‍ പ്രവാചകത്വപട്ടം കിട്ടുന്നതിനു മുമ്പേ അവിടന്ന് മുഹമ്മദായിട്ടുണ്ട്. നബിയും റസൂലുമായിട്ടും അവിടന്ന് മുഹമ്മദ് തന്നെ. നബിത്വം ഭൂമിയിലെ അവിടത്തെ രണ്ടാം  പിറവിയാണ്. ഒന്നാം പിറവി മുഹമ്മദായിട്ടാണ്. ഒന്നാം പിറവിയില്ലാതെ രണ്ടാം പിറവിയില്ല. അതിനാല്‍ ഭൂജാതനായതു മുതല്‍ക്ക് നബിത്വ സാധ്യം വരെക്കുള്ള അവിടത്തെ ആളത്വത്തെ അപ്രധാനമായി കണ്ടുകൂടാ. ഒന്നാം പിറവി മുതല്‍ നബി പട്ടം കിട്ടുവോളം അവിടന്ന് സര്‍വ്വ സ്വീകാര്യനായ ‘അല്‍അമീനാ’യിരുന്നു. അതിനാല്‍, രണ്ടാം പിറവി മുതല്‍ക്ക് ദേഹവിയോഗം വരെയുള്ള ഇരുപത്തിമൂന്ന് കൊല്ലമേ അവിടത്തെ ജീവിതത്തില്‍നിന്ന് നമ്മെ സംബന്ധിക്കുന്നുള്ളൂവെന്ന് കാണുന്നതും മുഹമ്മദായിക്കൊണ്ടുള്ള നാല്‍പതു വര്‍ഷത്തെ തള്ളുന്നതും അവിടത്തെ മുഴുവനായി ഉള്‍ക്കൊള്ളാതിരിക്കലാണ്. മുഴുവനായി ഉള്‍ക്കൊള്ളാതിരിക്കല്‍ തിരുമേനി(സ)യുടെ ആളത്വത്തെ വിഭജിക്കലാണ്. വിഭജിച്ചുകൊണ്ട് ആര്‍ക്കും ആരെയും സ്മരിക്കാനാവില്ല.

നാം ഏത് ഗുണത്തിന്റെ പേരില്‍ ആരെ സ്‌നേഹിക്കുമ്പോഴും ആ ഗുണം അതിന്റെ പൂര്‍ണതയോടെ നബി(സ)യിലുണ്ട്. അതിനാല്‍, നബി(സ)യെക്കുറിച്ചുള്ള അറിവ് കൂടുന്തോറും മറ്റുള്ള സ്‌നേഹിതന്‍മാരേക്കാളുപരി നാം അവിടത്തെ ആളത്വത്തില്‍ ആകൃഷ്ടരായി അവിടത്തെ സ്‌നേഹിക്കും. അങ്ങനെ ദൈവത്തെ പ്രാപിക്കാന്‍ നമുക്കു സാധിക്കും. ഇഖ്ബാലിന്റെ വാക്കുകള്‍ കാണുക: ”നീ നിന്റെ സ്‌നേഹഭാജനത്തിന് (മുഹമ്മദ് -സ) സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാവുക. അങ്ങനെ എല്ലാ കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തെ പ്രാപിക്കാം.
ഭൗതികമോ അഭൗതികമോ ആയ ഏതടിസ്ഥാനത്തില്‍ ചിന്തിച്ചാലും മുഹമ്മദ് നബി (സ)യായിരിക്കും ഒരു മുസ്‌ലിമിന്റെ സ്‌നേഹ വസ്തു. അവിടുന്ന് ലോകത്തിനാകെയും കരുണയും വെളിച്ചവുമാണ്. വെളിച്ചമെന്നല്ല, വിളക്കു തന്നെയാണ്. അല്ലാഹു പറയുന്നു: ”നബിയേ, അങ്ങയെ നാം സാക്ഷിയും സന്തോഷവാര്‍ത്തയും മുന്നറിയിപ്പു നല്‍കുന്നവനും അല്ലാഹുവിന്റെ അനുമതിയോടെ അവനിലേക്കു വിളിക്കുന്നവനും സദാപ്രകാശം നല്‍കുന്ന ദീപവുമായിക്കൊണ്ടാണ് അയച്ചിരിക്കുന്നത്.” (ഖുര്‍ആന്‍ 33:46) ജനങ്ങളോടു പൊതുവിലും, അനുയായികളോട് വിശേഷിച്ചും അവിടന്ന് പുലര്‍ത്തിയിട്ടുള്ള മനോഭാവമെന്തെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങനെയാണ്: ”നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരനും, വിശ്വാസികളോട് അങ്ങേയറ്റം ദയാപരനും കരുണാമയനുമാണ് അദ്ദേഹം” (ഖുര്‍ആന്‍ 9:128). നാം നബി(സ)ക്ക് നല്‍കുന്ന എല്ലാ സ്‌നേഹവും അവിടന്ന് നമ്മുടെ നേരെ പുലര്‍ത്തുന്ന സ്‌നേഹത്തിനുള്ള കൃതജ്ഞത പോലുമാകുന്നില്ല. നമ്മുടെ ഹൃദയം അവിടത്തോടുള്ള സ്‌നേഹം അനുഭവിക്കുന്നുണ്ടോ? അവിടത്തെ  സ്മരിക്കുമ്പോള്‍ നമുക്ക് കുളിര്‍മ തോന്നുന്നുണ്ടോ? നമ്മുടെ കണ്ണുകള്‍ നനയുന്നുണ്ടോ? തിരുമേനി (സ)യെ നിര്‍ശംസിക്കുന്ന സ്വരം കേള്‍ക്കുമ്പോള്‍ നാം രോഷാകുലരാകുന്നുണ്ടോ? അവിടത്തോടുള്ള പ്രണയ പരവശതയില്‍ നമ്മുടെ മനസ്സ് തപിക്കുന്നുണ്ടോ? ഇതൊന്നുമില്ലെങ്കിലും നാം സത്യവിശ്വാസികളാണെന്ന വാദം നമുക്കുണ്ടോ? നാം നമ്മുടെ സത്വത്തെ മുഹമ്മദ് നബി(സ)യില്‍ നഷ്ടപ്പെടുത്തണം. അതാണ് നമ്മുടെ മുക്തിയുടെ മാര്‍ഗം.

 /സുന്നി അഫ്കാര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter