കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്കനടപടിക്ക്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ അച്ചടക്കനടപടിക്കു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടിസ് അയച്ചു. കേന്ദ്ര നയങ്ങളെക്കുറിച്ച് അനുമതിയില്ലാതെ വാർത്താ, സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ച് വിദേശ രാജ്യങ്ങൾക്കു മുന്നിൽ സർക്കാരിനു നാണക്കേടുണ്ടാക്കിയെന്നാണു പ്രധാന ആരോപണം.  സമയത്ത് ഫയലുകൾ നീക്കിയില്ല, ഗ്രൗണ്ട് കാബിൾ പദ്ധതി സമയത്ത് പൂർത്തിയാക്കിയില്ല, കേരളത്തിലേക്ക് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയപ്പോൾ ടൂർ റിപ്പോർട്ട് നൽകിയില്ല, പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ല, അഡ്മിനിസ്ട്രേറ്റർക്ക് നേരിട്ട് സമർപ്പിച്ചു തുടങ്ങിയവയാണ് മറ്റു ആരോപണങ്ങൾ  സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും 15 ദിവസത്തിനകം മറുപടി നൽകണമെന്നും വ്യക്തമാക്കുന്ന ഒക്ടോബർ 24ലെ നോട്ടിസിന്റെ പകർപ്പ് കണ്ണൻ ട്വിറ്ററിലൂടെ പുറത്തുവിട്ടു. രാജി അംഗീകരിക്കും വരെ ജോലിയിൽ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നൽകണോയെന്നു തീരുമാനിച്ചിട്ടില്ലെന്നു കണ്ണൻ പ്രതികരിച്ചു. കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയു – ദാദ്ര നാഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്ന കണ്ണൻ ഓഗസ്റ്റ് 21നാണു രാജിവച്ചത്. പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിക്കാത്തതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം നൽകുന്നത് ചരിത്രത്തിൽ ആദ്യത്തേകുമെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. 90 ദിവസത്തിലേറെയായി കശ്മീരിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും മുൻ മുഖ്യ മന്ത്രിമാരെയും എംപിമാരെയും ആയിരക്കണക്കിന് യുവാക്കളെയും ഒരു കാര്യവും ഇല്ലാതെ തടങ്കലിൽ വെച്ചിരിക്കുകയാണ്. ആശയവിനിമയ സംവിധാനങ്ങൾ ഒന്നും പൂർണതോതിൽ നടപ്പിലാക്കിയിട്ടില്ല. 70 ദിവസത്തിനു ശേഷം മാത്രമാണ് മൊബൈൽ സേവനം നടപ്പിലാക്കിയത്. 254 ഹേബിയസ് കോർപ്പസ് പരാതികളാണ് ജമ്മുകശ്മീർ ഹൈക്കോടതിയിൽ ലിസ്റ്റ് ചെയ്യാത്ത കിടക്കുന്നത്. എന്റെ നടപടികളല്ല, ഭരണകൂടത്തിന്റെ പ്രവൃത്തികളാണു രാജ്യാന്തരതലത്തിൽ ഇന്ത്യയ്ക്കു നാണക്കേടുണ്ടാക്കിയതെന്നും ഗോപിനാഥൻ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter