നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തിയാർജിക്കുന്നു
ജറൂസലേം: അഴിമതിയും കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം ഇസ്‌റാഈലില്‍ കനക്കുന്നു. 'അഴിമതിയില്‍ മുങ്ങിയ രാജിവെച്ച്‌ പുറത്തുപോകൂ'എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. 'ക്രൈം മിനിസ്റ്റര്‍ ഗോ ഹോം , ബിബി ഗോ ഹോം' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ നീങ്ങിയത്. കലാപ വിരുദ്ധ സേന പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ നോക്കിയെങ്കിലും ആളുകള്‍ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ മാസമാണ് അഴിമതിയും കൊവിഡ് പ്രതിരോധിക്കുന്നതിലെ സര്‍ക്കാര്‍ വീഴ്ചയും ഉയർത്തിക്കാട്ടി പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചത്. ഇസ്‌റാഈലില്‍ അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ പ്രധാന മന്ത്രിയാണ് നെതന്യാഹു. പണതട്ടിപ്പ്, വിശ്വാസവഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളത്. സമ്പന്നരായ സുഹൃത്തുക്കളില്‍ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങള്‍ ചെയ്‌തെന്ന ആരോപണത്തില്‍ നെതന്യാഹുവിനെതിരെ അന്വേഷണം നടന്ന് കൊണ്ടിരിക്കേയാണ് കൊവിഡ് വന്നെത്തിയത്. കൊറോണക്കാലത്ത് ചില സാമ്പത്തിക പാക്കേജുകള്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ലോക്ഡൗണിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികള്‍ താഴെതട്ടിലേക്കെത്തുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൊവിഡ് കാരണം എട്ടു ലക്ഷത്തോളം ആളുകള്‍ക്ക് രാജ്യത്ത് ജോലി നഷ്ടമായെന്നാണ് കണക്ക്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter