അന്തമാന്റെ മാപ്പിള പൈതൃകം

വര്‍ഷം 1922- ടി.എസ്.എസ്. മഹാരാജ എന്ന കപ്പലിന് ഇത്തവണ മറ്റൊരു റൂട്ടിലൂടെയാണ് സഞ്ചരിക്കേിയിരുന്നത്. ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കുകളും കുറ്റവാളികളും നിറഞ്ഞ കപ്പലില്‍ മദ്രാസില്‍ വെച്ച് കുറച്ചധികം തടവ്പുള്ളികളെയും കുത്തി നിറച്ചു. മുഖത്ത് ഭയവും വെപ്രാളവും മുറ്റിനിന്ന അവരുടെ വേഷം ഒരു കൈലിത്തുണിയില്‍ പരിമിതമായിരുന്നു. മലബാറില്‍ നിന്നുള്ള ഇവരെ അത്യുഷ്ണമുള്ള ഏറ്റവും താഴത്തെ തട്ടിലായിരുന്നു കയറ്റിയിരുന്നത്. തങ്ങളെ എവിടേക്കാണ് കൊണ്ട് പോകുന്നത് എന്നതിനെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നില്ല. ചിലര്‍ പറഞ്ഞത് സിങ്കപ്പൂരിലേക്കാണെന്നാണെങ്കില്‍ മറ്റു ചിലര്‍ മൗറീഷ്യസിലേക്കോ കലാപാനി (ഗമഹമ ുമിശ)യിലേക്കോ ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. കാലാപാനി എന്ന് കേട്ടപ്പോഴേക്കും രംഗം നിശബ്ദമായി. കാരണം അത്ര മാത്രം ഭീകരമായിരുന്നു ആ പ്രദേശം. അവിടെയെത്തിയവരാരും പിന്നീട് തിരിച്ച് നാട്ടിലെത്തിയിട്ടില്ല. കപ്പല്‍ യാത്രാവസാനം നങ്കൂരമിട്ടത് അന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്‌ളയറിലായിരുന്നു. അതെ, അവരെത്തിയിരുന്നത് കലാപാനിയില്‍ തന്നെയായിരുന്നു. കാലാപാനിയെക്കുറിച്ച് ഭയപ്പെട്ടത് പോലെ ഈ സംഘാംഗങ്ങള്‍ പിന്നീടൊരിക്കലും സ്വന്തം നാട്ടിലെത്തിയതേയില്ല. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധം ആ നാട് സ്വന്തം നാടാക്കി അവര്‍ രൂപപ്പെടുത്തി. അവിടെ ഒരു പുതിയ ജീവിതത്തിന് അവര്‍ അടിത്തറ പാകി. മാതൃദേശങ്ങളുടെ സ്മരണകള്‍ ജീവസ്സുറ്റതാക്കാന്‍ അതേ പേരുകള്‍ കൊണ്ട്തന്നെ പുതിയ നാടുകള്‍ക്ക് അവര്‍ നാമകരണം നല്‍കി. അങ്ങനെ അന്തമാനില്‍ കാലിക്കറ്റും വണ്ടൂരും മണ്ണാര്‍ക്കാടും തിരൂരും മഞ്ചേരിയുമുായി. ഇന്നും ആ നാടുകള്‍ ഇതേ പേരുകളില്‍ അറിയപ്പെടുന്നു.

         .............................               ............................                 .................................

 

 

    1921 ല്‍ ബ്രട്ടീഷ് വിരുദ്ധ സമരത്തില്‍ മലബാര്‍ തിളച്ച് മറിയുന്ന സമയം. എന്ത് വിലകൊടുത്തും ബ്രട്ടീഷുകാരെ കെട്ട്‌കെട്ടിക്കാന്‍ സമരമുഖത്തിറങ്ങിയ മാപ്പിളകളെ ബ്രട്ടീഷുകാര്‍ അതിനിഷ്ഠൂരമായാണ് അടിച്ചമര്‍ത്തിയത്. പലരും തോക്കിനിരയായി. അനേകായിരങ്ങള്‍ ജയിലിലടക്കപ്പെട്ടു. 4500 പേരാണ് ബെല്ലാരി ജയിലില്‍ തടവിലായിരുന്നത്. എന്നാല്‍ വെറും 1500 പേര്‍ക്കുള്ള സൗകര്യം മാത്രമേ ബെല്ലാരി ജയിലിലുണ്ടായിരുന്നുള്ളൂ. ഈ പ്രതിസന്ധി പരിഹരിക്കാനായി ഹിച്ച് കോക്ക് മുന്നോട്ട്‌വെച്ച നിര്‍ദേശമായിരുന്നു തടവ് പുള്ളികളെ അന്തമാനിലേക്ക് അയക്കുക എന്നത്. 1922 ഏപ്രില്‍ 22 നാണ് ടി.എസ് മഹാരാജ തടവു പുള്ളികളുമായി പോര്‍ട്ട് ബ്‌ളയര്‍ തീരത്ത് അണയുന്നത്. 160 പേരടങ്ങിയസംഘത്തില്‍ അമുസ്‌ലിംകളായ ഒരു നമ്പൂതിരിയും നാല് നായന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    സുഗ്രീവസദസ്സില്‍ നിന്ന് ലങ്കയിലേക്കുള്ള യാത്രക്കിടെ ഹനുമാന്‍ ഇടക്ക് ഒരു ദ്വീപിലിറങ്ങിയതായി രാമായണത്തില്‍ കാണാം. അത് അന്തമാനാണെന്നും തദ്ഫലം ഹനുമാന്റെ പേരില്‍ നിന്ന് അഥവാ ഹന്തുമാനില്‍ നിന്നാണ് ഈ നാടിന് പേര് ലഭിച്ചതെന്നും പുരാണം പറയുന്നു.

    വശ്യമനോഹരമായ ദ്വീപ് സമൂഹമാണ് അന്തമാന്‍. ലോകം മുഴുക്കെ ചുറ്റിയ സഞ്ചാരികളായ സുലൈമാന്‍, ബുസുര്‍ഗ്, ടോളമി, മാര്‍ക്കോ പോളോ, എന്നിവരുടെ വിവരണത്തില്‍ നഗ്ന നരഭോജികളുടെ വിളയാട്ട ഭൂമിയായിരുന്ന 572 ചെറു ദ്വീപുകളടങ്ങുന്ന അന്തമാനിന്ന് മുന്‍നിര ടൂറിസ്റ്റ് ഹബ്ബുകളിലൊന്നാണ്.

    പൗരസ്ത്യ ദേശങ്ങളിലേക്കുള്ള കടല്‍ യാത്രകളില്‍ ഇടത്തവാളമായി 1789 ലാണ് ബ്രിട്ടീഷുകാര്‍ ഇവിടം തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുന്നത്. എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് പകര്‍ച്ചവ്യാധികളും അത് വഴിയുള്ള മരണങ്ങളും നിത്യകാഴ്ചയായതോടെ കോളനി അടച്ച് പൂട്ടാന്‍ അവര്‍ നിര്‍ന്ധിതരായി. തുടര്‍ന്നുള്ള 60 വര്‍ഷങ്ങള്‍ വിജനമായ പ്രദേശമായിരുന്നു ഇത്.

    1857 ലെ ഒന്നാം സ്വാതന്ത്രസമരത്തില്‍ ഇന്ത്യയിലെ ജയിലുകള്‍ നിറഞ്ഞ് കവിഞ്ഞതാണ് അന്തമാന്‍ പുനപ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.അങ്ങനെ കുപ്രസിദ്ധമായ സെല്ലുലാര്‍ ജയിലില്‍ തടവുകാരെ വരവേല്‍ക്കാനായി അന്തമാന്‍ ഒരുങ്ങി. നക്ഷത്ര മല്‍സ്യത്തിന്റെ ആകൃതിയില്‍ 1910 ല്‍ ജയിലിന്റെ പണി പൂര്‍ത്തിയായി. 4.5 മി. നീളവും 2.7 മി വീതിയുമുള്ളതായിരുന്നു ഒരു സെല്‍. വന്യമൃഗങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും സാന്നിധ്യമാണ് ഇവിടെ നിന്നുള്ള തിരിച്ചുപോക്ക് അസാധ്യമാക്കിയത്. ഇതിനാലാണ് കലാപാനി (കറുത്ത ജലം) എന്ന പേര് അന്തമാനിന് ലഭിച്ചത്.അന്തമാനിലെ ശിക്ഷക്ക് പ്രത്യേക കാലയളവുമുണ്ട്.ആദ്യം ആറു മാസത്തെ ഏകാന്ത തടവ്, തുടര്‍ന്ന് 4.5 വര്‍ഷം സംഘം ചേര്‍ന്നുള്ള ജോലി, ശേഷമുള്ള അഞ്ചു വര്‍ഷം വേതനം ലഭിച്ച് കൊണ്ടുള്ള തൊഴില്‍, അവസാന 10-15 വര്‍ഷങ്ങള്‍ അന്തമാനില്‍ വീട് വെക്കല്‍(സര്‍ക്കാറിന്റെ സഹായത്തോടെ), അതിന് ശേഷം വേണമെങ്കില്‍ നാട്ടിലേക്ക് തിരിച്ചുവരാം. ആദ്യമൊക്കെ ഈ വ്യവസ്ഥകളില്‍ ബ്രട്ടീഷുകാര്‍ കണിശത പുലര്‍ത്തിയിരുന്നുവെങ്കിലും ഏറെ വൈകാതെ തടവുകാര്‍ക്ക് ആശ്വാസം കിട്ടിത്തുടങ്ങി. അന്തമാന്‍ ഒരു ജനവാസ കേന്ദ്രമാക്കി മാറ്റണമെങ്കില്‍ തടവുകാരുടെ പിന്തുണ പൂര്‍ണ്ണമായി ലഭിക്കണമെന്ന ബ്രട്ടീഷുകാരുടെ തിരിച്ചറിവാണ് അവരോട് അനുഭാവ പൂര്‍വ്വം പെരുമാറാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി സെല്ലുലാര്‍ ജയിലിലെ ശിക്ഷാകാലയളവ് ഏറെക്കുറെ വെട്ടിച്ചുരുക്കി. കുടുംബ സമേതമോ തനിച്ചോ അന്തമാനില്‍ സൈ്വര്യ ജീവിതം നയിക്കാനുള്ള അവകാശം തടവുകാര്‍ക്ക് നല്‍കപ്പെട്ടു. അന്തമാന്റെ തടവ് കോളനിയെന്ന പേര് മാറ്റി ബ്രിട്ടീഷ് കോളനിയെന്ന് പ്രഖ്യാപിക്കപ്പെട്ടു. കുടുംബത്തെ അന്തമാനിലെത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരുടെ യാത്ര ചെലവുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. മതപരമായ ആഘോഷങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അനുവാദം നല്‍കപ്പെട്ടു. കൂടുതല്‍ പേര്‍ എത്തിച്ചേര്‍ന്നതോടെ അന്തമാന്‍ ഐശ്വര്യ പൂര്‍ണ്ണമായ ഒരു പ്രദേശമായി മാറി.

    1924 ജൂലൈയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ റിച്ചാര്‍ഡ്‌സ് എന്ന എം.പി നല്‍കിയ കണക്ക് പ്രകാരം അന്തമാനിലെ മാപ്പിള തടവ്പുള്ളികളുടെ എണ്ണം 1235 ആയിരുന്നു. 1931 ലെ കണക്കനുസരിച്ച് അത് 1885 ആയി ഉയര്‍ന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉദാര പൂര്‍ണ്ണമായ നിലപാടുകളെ തുടര്‍ന്ന് മാപ്പിളമാരുടെ ഗണ്യമായ വര്‍ധനവാണ് പിന്നീടുണ്ടായത്. 1925 ജൂണില്‍ കുടുംബാംഗങ്ങളെ അന്വേ

ഷിച്ച് നാട്ടിലെത്തിയ 25 പേര്‍ അന്തമാനിലേക്ക് തിരിച്ച് പോയത് മുന്നൂറോളം ബന്ധുക്കളുമായാണെന്നത് ഉദാഹരണം.

    പുതുതായി കടന്നു വന്ന കുടുംബാംഗങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര്‍വ്വ വിധ സഹായത്തി

നുമര്‍ഹരായി. ഭൂമിയും കന്നുകാലികളും സൗജന്യമായി നല്‍കിയും മത്സ്യ മാംസ റേഷനുകള്‍ അനുഭവിച്ചും നികുതി എടുത്ത് മാറ്റിയും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദവും സുഭിക്ഷവുമായ ജീവിതത്തിന് വഴിയൊരുക്കി. മാപ്പിളമാര്‍ തിരിച്ച് പോവാതെ ബന്ധുക്കളെ അന്തമാനിലേക്ക് കൊണ്ട്‌വന്നത് മാതൃനാടിനോടുള്ള ഇഷ്ടക്കുറവ് കൊണ്ടായിരുന്നില്ല, മറിച്ച് അവിടങ്ങളില്‍ ബ്രട്ടീഷ് സര്‍ക്കാരിന്റെ കിരാത  ഭരണം സഹിക്കാന്‍ വയ്യാത്തത് കൊണ്ടായിരുന്നു.

    അന്തമാനിലേക്കുള്ള മാപ്പിളമാരുടെ അനിയന്ത്രിത ഒഴുക്ക് നിന്ന് പോയത് 1926 ലാണ്. കോണ്‍ഗ്രസിന്റെ

ശക്തമായ സമ്മര്‍ദമായിരുന്നു ഇതിന് വഴിവെച്ചത്. എന്നാല്‍ അപ്പോഴേക്കും അന്തമാനിന്റെ ഫലഭൂഷ്ഠമായ മണ്ണില്‍ മാപ്പിളമാര്‍ തങ്ങളുടെ വ്യക്തിത്വം മായ്ച്ച് കളയാനാവാത്ത വിധം സ്ഥാപിച്ചിരുന്നു. ഇന്നും തങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് അന്തസ്സും ആഭിജാത്യവും നിലനിര്‍ത്തി ജീവിക്കുന്നുണ്ട് അന്തമാനില്‍ ഒരു കൂട്ടം മാപ്പിളമാര്‍.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter