ഹദ്ദാദ് റാതീബ്
കേരളത്തില്‍ പാരമ്പര്യമായി ശീലിച്ചു വന്ന ഹദ്ദാദ് റാതീബിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങളാണ് ഈ കുറിപ്പ്. പതിവുള്ളത് എന്നാണ് ‘റാതീബ്’ എന്ന പദത്തിന്‍റെ അര്‍ഥം. ചില ദുആകളുടെയും ദിക്റുകളുടെയും കൂട്ടമെന്ന് സാങ്കേതികമായി ഹദ്ദാദിനെ വിശദീകരിക്കാം. അബ്ദുല്ലാഹി ബ്നു അലവിയ്യില്‍ ഹദ്ദാദ് എന്ന മഹാന്‍റെ വിര്‍ദാണ് ഈ ഹദ്ദാദ്. സ്വഹീഹായ ഹദീസുകളില്‍ നിന്ന് ക്രോഡീകരിച്ച ഒരു കൂട്ടം ദിക്റുകളാണ് അതിന്‍റെ ഉള്ളടക്കം. ഹിജ്റ വര്‍‌ഷം 1044 ല്‍ ഹദര്‍മൌതിലെ തരീമില്‍ ജനിച്ച അബ്ദുല്ലാഹി ബ്നു അലവിയ്യില്‍ ഹദ്ദാദാണ് ഈ റാതീബിന്‍റെ കര്‍ത്താവ്. നബികുടുംബത്തില്‍ ജനിച്ച ഹദ്ദാദ് തങ്ങള്‍ പതിനൊന്നാം നൂറ്റാണ്ടിലെ മുജദ്ദിദാണെന്ന് അഭിപ്രായമുണ്ട്. 60 വര്‍ഷക്കാലം അദ്ദേഹം സ്വൂഫി ലോകത്തെ ഖ്വുതുബ് ആയിരുന്നുവെന്നും ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു. അദ്ദേഹം നബിതങ്ങളുടെ 25 ാമത്തെ പൌത്രനാണ്. ഹുസൈന്‍(റ) ന്‍റെ മകന്‍ സൈനുല്‍ ആബിദീന്‍റെ സന്താന പരമ്പരിയിലാണ് പ്രവാചക പൌത്രനാകുന്നത്. ഹദ്ദാദ് എന്ന പേര് ഹദ്ദാദ് തങ്ങളുടെ പിതാമഹന്‍ അഹ്മദ്(റ) അക്കാലത്തെ ഒരു കൊല്ലപ്പണിക്കാരന്‍റെ പണിപ്പുരയില്‍ കൂടുതല്‍ സമയമിരുന്ന് ചെലവഴിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. അങ്ങനെയാണ് ഹദ്ദാദ് എന്ന പേര് പിതാമഹന് ലഭിക്കുന്നത്. അദ്ദേഹം പിന്നെ അഹ്മദുല്‍ ഹദ്ദാദ് എന്നാണ് അറിയപ്പെട്ടത്. പ്രസ്തുത പേരിലേക്ക് ചേര്‍ത്തി ഓരോ പൌതന്മാരും പ്രശസ്തരായി. ഹദ്ദാദ്: രചനാപശ്ചാത്തലം സൈദിയ്യ എന്ന പേരിലുള്ള പുത്തന്‍വാദികളിലെ ഒരു വിഭാഗം തങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നവെന്നറിഞ്ഞ തരീമുകാര്‍ അവരുടെ ഫിത്നയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ചില ദിക്റുകള്‍ പഠിപ്പിച്ചു തരുവാന്‍ ഹദ്ദാദ് തങ്ങളോട് ആവശ്യപ്പെട്ടു. ഹിജ്റ 1071 ലായിരുന്നു ഈ സംഭവം. അതിന് വേണ്ടി തങ്ങള്‍ രചിച്ച ദിക്റുകളുടെ സമാഹരമാണ് നാമിന്ന് പാരമ്പര്യമായി ഓതിക്കൊണ്ടിരിക്കുന്ന ഹദ്ദാദ് റാതീബ്. ഹദ്ദാദ്: ഉള്ളടക്കം, ഘടന ഹദ്ദാദില്‍ പ്രാരംഭത്തില്‍ ഫാതിഹയും ആയതുല്‍ ഖുര്‍സിയ്യും ആമനര്‍റൂസുലുവും ഓതുക. അതുകഴിഞ്ഞാല്‍ പ്രത്യേകം തെരഞ്ഞെടുത്ത 17 ദിക്റുകളാണുള്ളത്. അപൂര്‍വം ചിലതൊഴികെ മിക്കാവാറുമെല്ലാം ദിക്റുകളും മൂന്ന് പ്രാവശ്യമാണ് ചൊല്ലേണ്ടത്. അത് കഴിഞ്ഞാല്‍ പിന്നെ തഹലീല്‍, സുറതുല്‍ ഇഖലാസ്, മുഅവ്വിദതൈനി എന്നിവ ഓതുക. തുടര്‍ന്ന് വരുന്നത് നബിയുടെയും ചില മഹത്തുക്കളുടെയും പേരിലുള്ള പ്രത്യേകം ഫാതിഹകളാണ്. അതു കഴിഞ്ഞ് ഹദ്ദാദിന്‍റെ പ്രത്യേക ദുആയുണ്ട്. ഉപസംഹാര ദിക്റുകള്‍ക്ക് ശേഷം സ്വലാത്തു കൂടി ചൊല്ലിയാണ് ഹദ്ദാദ് അവസാനിപ്പിക്കുന്നത്. പാരായണ രീതി ഹദ്ദാദ് സംഘടിതമായി തന്നെ പാരായണം ചെയ്താണ് അക്കാലത്ത് തന്നെ ശീലം. 1072 ല് ‍തന്നെ തരീമിലെ മസ്ജിദില് വിശ്വാസികള് ‍സംഘടിതമായി ഇരുന്നായിരുന്നു ഹദ്ദാദ് പാരായണം ചെയ്തിരുന്നതെന്ന് കാണുന്നുണ്ട്. സാധാരണ മാസങ്ങളില്‍ ഇശാനിസ്കാരത്തിന് ശേഷമായിരുന്നു തരീമുകാര് ഇത് പാരായണം ചെയ്തിരുന്നത്. റമദാന്‍ മാസം അതിന് ചെറിയൊരു മാറ്റം വരുത്തിയിരുന്നു. റമദാനിന് ഇശാഅ് വാങ്ക് വിളിച്ച ശേഷം നിസ്കരിക്കുന്നതിന് മുമ്പായിട്ടാണ് ഹദ്ദാദ് ചൊല്ലിയിരുന്നത്. മഹാനവര്‍കളുടെ വഫാത്തിന് ശേഷവും അവിടെ ഈ രീതി തന്നെയാണ് തുടര്‍ന്നു വന്നത്. ഇന്നും കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ രീതി തന്നെയാണ് സ്വീകരിച്ചു വരുന്നത്. ഹദ്ദാദ് സംഘടിതമായി ചൊല്ലുമ്പോള്‍ നേതൃത്വം കൊടുക്കുന്നവന്‍ ഖിബിലക്ക് പിന്നിട്ടും മറ്റുള്ളവര്‍ ഖിബിലക്ക് മുന്നിട്ടുമാണ് ഇരിക്കേണ്ടത്. ഇങ്ങനെ ഇരിക്കണമെന്നാണ് ഹദ്ദാദ് തങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. ഉത്തമമായ രീതി ഇതാണെന്നര്‍ഥം. ഹദ്ദാദിന്‍റെ ശറഹുകള്‍ ഹദ്ദാദ് റാതീബിന് നിരവധി ശറഹുകളുണ്ട്. അബ്ദുല്ലാഹി ബ്നു അഹ്മദ് രചിച്ച ദഖീറത്തുല്‍ മുആദ്, സയ്യിദ് അഹ്മദ് ഹസന്‍ തങ്ങള്‍ രചിച്ച ശറഹുര്‍റാതീന്‍, കേരളക്കാരനായ അബൂമുഹമ്മദ് രചിച്ച ഉകാസതുല്‍ മആദ് തുടങ്ങി പല ശറഹുകളും അറിയപ്പെട്ടതായി നിലവിലുണ്ട്. അവലംബം: അല്‍മുനീര്‍ 2010

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter