മുഹര്‍റം: ആചാരവും അനാചാരവും
മുഹര്‍റം ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസം. ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന് അല്ലാഹു ചെയ്ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക് ഈ മാസം സാക്ഷിയാണ്.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
ഹിജ്‌റ: വര്‍ഷം 61-ാം  മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ് ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ് പിടിക്കല്‍, ആശൂറാഅ് ദിനത്തില്‍ ആശ്രിതര്‍ക്ക് ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്. ആശൂറാഅ് ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവിന് വിശാലത നല്‍കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (ഇആനത്ത് 2/267)
ഹുസൈന്‍(റ)വിന്റെ കൊലപാതക ദുഃഖത്തിലും കര്‍ബലാ സംഭവത്തെ ചൊല്ലിയും വിലപിച്ചും മാറത്തടിച്ചും ശിയാക്കള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനെതിരെ രോഷം പൂണ്ട നവാസിബ് എന്ന പേരിറിയപ്പെടുന്ന ശാമിലെ ഒരു സംഘം മുഹര്‍റത്തില്‍ മറ്റൊരു അനാചാരമുണ്ടാക്കി. തിന്നും കുടിച്ചും കൂക്കിവിളിച്ചും അവര്‍ ആഘോഷിച്ചു. ഈ രണ്ടുതരം പ്രവൃത്തിയും അനിസ്‌ലാമികമാണ്.
മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഉലമാഅ് ശബ് ദിക്കുന്നത് കാണുക: 'ആശൂറാഇല്‍ സുറമയിട്ടാല്‍ ആ വര്‍ഷം കണ്ണുരോഗം പിടിപെടില്ല. അന്നു കുളിച്ചാല്‍ അക്കൊല്ലം രോ ഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകള്‍ കള്ള നിര്‍മ്മിതവും കള്ളന്മാര്‍ കെട്ടിച്ചമച്ചതുമാണ്. (ഫതഹുല്‍ മുഈന്‍)
മുഹര്‍റത്തിലെ സുന്നത്തായ നോമ്പ് ഒമ്പതിലും പത്തിലും മാത്രമല്ല. മുഹര്‍റം ഒന്നു മുതല്‍ പത്തുവരെ നോമ്പ് പിടിക്കല്‍ ശക്തിയായ സുന്നത്താണ്. ആ മാസം മുഴുവനും നോമ്പ് പിടിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റാ 2/79)
നബി(സ)യുടെ പേര മകന്‍ ഹുസൈന്‍(റ)വിനെ കൊല്ലാന്‍ സഹായിച്ചവര്‍ക്കെല്ലാം റബ്ബ് ദുനിയാവില്‍ വെച്ചുതന്നെ ശിക്ഷ നല്‍കിയിട്ടുണ്ടെന്നത് ചരിത്രത്തിലെ മധുരമായ സത്യമാണ്.
നബി കുടുംബത്തിനു ദാഹ ജലം നിഷേധിച്ച പലരും വയറുനിറയെ വെള്ളംകുടിച്ചു മരിച്ചു. മറ്റു ചിലര്‍ വിശപ്പും ദാഹവും സഹിച്ചാണ് മരിച്ചെതെന്ന് മന്‍സൂറുബ്‌നു അമ്മാര്‍(റ) പറയുന്നു.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: ''ഒരാള്‍ ഹുസൈന്‍(റ)നെ ശപിച്ചു. പെട്ടെന്ന് രണ്ട് മിന്നല്‍ വന്ന് അയാളുടെ കണ്ണുകളുടെ കാഴ്ച ശക്തി പറ്റിയെടുത്തു.''
അക്കൂട്ടത്തിലെ ഒരാളെ പറ്റി ഹുസൈന്‍(റ) നബി(സ)യോട് ആവലാതി പറയുന്നത് അയാള്‍ സ്വപ്നം കണ്ടു. നബി അയാളുടെ മുഖത്തേക്ക് തുപ്പി. അയാള്‍ എണീറ്റപ്പോള്‍ അദ്ദേഹത്തിന്റെ മുഖം ഒരു പന്നിയുടെ മുഖമായിരിക്കുന്നു.
കര്‍ബലാ യുദ്ധ കാലത്തെ ഇസ്‌ലാമിക ഭരണാധികാരി യസീദുബ്‌നു മുആവിയ(റ) ആയിരുന്നു. അയാള്‍ക്ക് ഹുസൈന്‍(റ)വിന്റെ കൊലയുമായി ബന്ധം സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇമാം ഗസ്സാലി(റ) ഇഹ്‌യാ 3/121-ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് ചെയ്തന്നോ അതിന്ന് കല്‍പിച്ചുവെന്നുപോലും പറയല്‍ അനുവദനിയമല്ലെന്ന് ഇമാം ഗസ്സാലി(റ) പ്രസ്താവിച്ചിട്ടുണ്ട്. ചരിത്ര ഗ്രന്ഥങ്ങളില്‍ ഈ പ്രവര്‍ത്തനം യസീദ്(റ) ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടത് അവലംബ യോഗ്യമല്ലെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ ഫതാവല്‍ ഹദീസിയ്യഃ പേജ് 270-ല്‍ പറഞ്ഞിട്ടുണ്ട്.
മുഹര്‍റമാസം മറഞ്ഞു കാണുന്നതുകൊണ്ടോ മുഹര്‍റം പത്തിന്നു മുമ്പ് വിവാഹം, സല്‍കാരം എന്നിവ നടത്തുതുകൊണ്ടോ ഇസ്‌ലാമില്‍ അതിന്ന് യാതൊരു തെറ്റുമില്ല.
യുദ്ധം നിഷിദ്ധമാക്കുക വഴി അല്ലാഹു പവിത്രമാക്കിയ നാലുമാസങ്ങളിലൊന്നാണ് മുഹര്‍റം. മുഹര്‍റം എന്നാല്‍ നിഷിദ്ധം എന്നാണ് അര്‍ത്ഥം. ഇബ്‌ലീസിന് ഈ മാസത്തിലാണ് അല്ലാഹു സ്വര്‍ഗം നിഷിദ്ധിമാക്കിയത് (ഇആനത്ത് 2/272) അല്ലാഹുവിന്റെ മാസം എന്നറിയപ്പെടുന്ന മുഹര്‍റമാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter