ത്വരീഖത് ഇസ്ലാമിന്റെ മാനദണ്ഡമാണോ ? ത്വരീഖത്തില്ലങ്കിൽ ഒരു വ്യക്തി ഇസ്ലാമിനൽ നിന്നും പുറത്താക്കുമോ ? ഒരു പണ്ഡിതനാണ് അയാൾക് ത്വരീഖത്തില്ല . എന്താ പ്രശനം ? വിവരിച്ചാലും.
ചോദ്യകർത്താവ്
abusufyan
Aug 5, 2019
CODE :Abo9395
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇഹപര വിജയം നേടി സ്വർഗത്തിലെത്താനുള്ള വഴികളാണ് യഥാക്രമം ശരീഅത്തും ത്വീരീഖത്തും ഹീഖീഖത്തും. ഉദാഹരണത്തിന് കടലിലെ അമൂല്യ രത്നം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ കയറുന്ന കപ്പലാണ് ശരീഅത്തെന്നും, ആ കപ്പൽ സഞ്ചരിക്കുന്ന കടലാണ് ത്വരീഖത്തെന്നും, കടലിൽ മുങ്ങി ആ മുത്ത് കരസ്ഥമാക്കലാണ് ഹഖീഖത്തെന്നും ലളിതമായി മനസ്സിലാക്കാം. അഥവാ ശരീഅത്ത് എന്നാൽ അല്ലാഹുവിന്റെ ദീൻ ശരിയായി മനസ്സിലാക്കലും അല്ലാഹുവിന്റെ വിധി വിലക്കുകളനുസരിച്ച് പ്രവർത്തിക്കലുമാണ്. ത്വരീഖത്ത് എന്നാൽ എല്ലാ കർമ്മങ്ങളിലും അതി സുക്ഷ്മത പുലർത്തുക അഥവാ പുർണ്ണമായും തഖ് വയിൽ അധിഷ്ഠിതമായി ശരീഅത്ത് പ്രാവർത്തികമാക്കുകയെന്നതാണ്. ഹഖീഖത്ത് എന്നാൽ കർമ്മങ്ങളിൽ പുലർത്തുന്ന സൂക്ഷ്മത അതിന്റെ പാരമ്യത്തിലെത്തി കാര്യങ്ങളുടെ യാഥാത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് അല്ലാഹുവെ അകക്കണ്ണു് കൊണ്ട് അനുഭവിച്ചറിയുകയെന്ന ലക്ഷ്യം കൈവരിക്കലാണ് (ഹിദായത്തുൽ അദ്കിയാഅ് ഇലാ ത്വരീഖിൽ ഔലിയാഅ്)
പരസ്പര പൂരകങ്ങളായ ഈ മൂന്ന് ഘട്ടങ്ങളും ജീവിതത്തിൽ പൂർത്തിയാക്കുമ്പോഴാണ് ജീവിതം പൂർണ്ണമായും സഫലമാകുന്നത്. അത് കൈവരിക്കുന്നവരാണ് യഥാർത്ഥ ഔലിയാക്കൾ. അല്ലാഹു പറയുന്നു: ‘അറിയുക അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ( ഈ ലോകത്തും പരലോകത്തും) ഒരു തരത്തലുള്ള ഭയവും ദുഃഖവും ഉണ്ടാവുകയില്ല’ (സൂറത്തു യൂനുസ് 62). പണ്ഡിതനായാലും പാമരനായും ഓരോ മനുഷ്യനും ആഗ്രഹിക്കുന്നതും ഇതു തന്നെയല്ലേ.
ഏതൊരു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും ശരിയായ അറിവും പരിശീലനവും ലഭിക്കാൻ ശരീഅത്തിലും ത്വരീഖത്തിലും ഹഖീഖത്തിലും അവഗാഹവും പ്രായോഗിക ജ്ഞാനവുമുള്ളവരുടെ സഹായം അത്യാവശ്യമാണ്. ഒരു വഴയിലൂടെ തെറ്റാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നവന് മറ്റൊരാളെ കൈപിടിച്ച് ആ വഴിയിലൂടെ കൊണ്ടു പോകൽ എളുപ്പമാണ്. ആരുടേയും സഹായമില്ലാതെ പരിചയമില്ലാത്തതും പ്രയാസകരവുമായ വഴിയിലൂടെ സഞ്ചരിക്കുന്നത് പലപ്പോഴും അപകടം പിണയാനും ഒരു പക്ഷേ ലക്ഷ്യ സ്ഥാനത്ത് എത്താതിരിക്കാനും കാരണമാകും. അല്ലാഹു തആലാ പറയുന്നു: “ഏതൊരു വിഷയത്തിലും നിങ്ങൾക്കറിയാത്ത കാര്യങ്ങൾ അറിവുള്ളവരിൽ നിന്ന് ചോദിച്ച് മനസ്സിലാക്കണം”.
ത്വരീഖത്ത് എന്നത് അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണ്. ആ വഴിയിലേക്ക് ഞങ്ങളെ നീ നയിക്കേണമേ (اهدنا الصراط المستقيم) എന്ന് ചുരുങ്ങിയത് പതിനേഴ് പ്രാവശ്യമെങ്കിലും നിസ്കാരത്തിൽ ഫാതിഹയോതുമ്പോൾ പണ്ഡിതനും പാമരനുമായ ഓരോ സത്യവിശ്വാസിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട്. കാരണം അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയായ ത്വരീഖത്തിലേക്ക് എത്തുകയെന്നത് നാളെ ആഖിറത്തിൽ ഉയർന്ന പദവികളും പ്രതിഫലവും ലഭിക്കാൻ എല്ലാവർക്കും ആവശ്യമാണ്. അതിന് അല്ലാഹുവിന്റെ തൌഫീഖ് ഉണ്ടാകകയെന്നതാണ് പ്രധാനം. അത് സാധ്യമാകാൻ ആദ്യം ശരീഅത്ത് അനുസരിച്ച് യഥാവിധി ജീവിച്ച് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം. നമ്മുടെ കർമ്മങ്ങളും ജീവിത രീതിയും അല്ലാഹുവിന് ഇഷ്ടപ്പെട്ടാൽ അവൻ നമ്മോട് കൂടുതൽ അടുക്കും. ഇതാണ് ത്വരീഖത്തിൽ സംഭവിക്കുന്നത്. ഇമാം നവവി (റ) പറയുന്നു: ‘ത്വരീഖത്തിന്റെ അടിസ്ഥാനം അഞ്ചു കാര്യങ്ങളാണ് : രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിന് തഖ് വ ചെയ്യുക, വാക്കുകളിലും പ്രവൃത്തികളിലും സുന്നത്ത് പിൻപറ്റുക, പുരോഗതിയിലും അധോഗതിയിലും സൃഷ്ടികളിൽ നിന്ന് തിരിഞ്ഞു കളയുക, കുറച്ചായാലും കൂടുതലായാലും അല്ലാഹുവിന്റെ ഖളാഇൽ തൃപ്തിപ്പെടുക, സന്തോഷത്തിലും സന്താപത്തിലും അല്ലാഹുവിലേക്ക മടങ്ങുക’ (മഖാസ്വിദ്)
ഈ രീതിയിൽ മനസ്സിനേയും ശരീരത്തേയും ശുദ്ധീകരിച്ച് അതി സൂക്ഷ്മതയോടെ അല്ലാഹുവിന്റെ വിധി വിലക്കുകൾ (അഥവാ ശരീഅത്ത്) അനുസരിച്ച് പ്രവർത്തിക്കുവാനും അല്ലാഹുവിനെ കാണുന്നതു പോലെ ആരാധിക്കുവാനും കഴിയുന്നതാണ് ഒരാൾ (അയാൾ പ്രത്യക്ഷത്തിൽ പണ്ഡിതനായാലും പാമരനായാലും) ത്വരീഖത്തിൽ പ്രവേശിച്ചോ ഇല്ലയോ അല്ലെങ്കിൽ അദ്ദേഹത്തിന് ത്വരീഖത്തുണ്ടോ ഇല്ലയോ എന്ന് നിർണ്ണിയിക്കുന്നത്. ധനവും മക്കളും ഉപകാരപ്പെടാത്ത ആ (അന്ത്യ) ദിനത്തിൽ ഈ രീതിയിൽ ശുദ്ധീകരിക്കപ്പെട്ട ഖൽബുമായി വന്നവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ (സൂറത്തുശ്ശുഅറാഅ് 89).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ