അജ്ഞതയുടെ കുപ്പായം അഴിച്ചുവെക്കൂ...
സിദ്ദീഖ് മുഹമ്മദ്

അഭിനവ സൂഫിയുടെ ഒരു പുതിയ ശിഷ്യൻ മൗലായെ കാണാനെത്തി.
ആരംഭശൂരത്വം പ്രകടമാക്കിക്കൊണ്ട്, വളരെ ആധികാരികതയോടെ അദ്ദേഹം മൗലായോട് സംസാരിച്ചു:
" എല്ലാ ഗ്രന്ഥങ്ങളും ഉപേക്ഷിക്കുകയും
എല്ലാ അറിവുകളും കൈയൊഴിയുകയും ചെയ്യുമ്പോൾ
മാത്രമേ ഒരാൾ
ശരിയായ ആത്മീയത അറിയുന്നുള്ളൂ."
അഹന്ത സ്ഫുരിക്കുന്ന സ്വരത്തിൽ പറഞ്ഞു നിർത്തിയ അദ്ദേഹം തുടർന്നു ചോദിച്ചു:
" ശരിയല്ലേ മൗലാ ?"
" ശരി, പക്ഷേ ഒരു സംശയം ?"
മൗലാ തിരിച്ചു ചോദിച്ചു:
" താങ്കൾ ഇപ്പോൾ പറഞ്ഞ ഈ 'അറിവ്' ആരാണ് താങ്കളെ പഠിപ്പിച്ചത്?"
"എന്റെ ഗുരുവിലേക്ക് എന്നെ എത്തിച്ച, ഗുരുവിന്റെ പ്രധാന ശിഷ്യൻ."
" ശരി. "
മൗലാ പറഞ്ഞു:
" നിങ്ങൾ ഇപ്പോഴും ആത്മീയതയിൽ എത്തിയിട്ടില്ല എന്ന്
സ്വയം സാക്ഷ്യപ്പെടുത്തുകയാണല്ലോ. കാരണം, ആ
ശിഷ്യൻ പഠിപ്പിച്ച
അറിവുമായാണ് നിങ്ങൾ ഇപ്പോഴും നടക്കുന്നത്.
ആ അറിവിനെയും ഉപേക്ഷിച്ചു വരൂ.
എന്നിട്ട് നമുക്ക് ആത്മീയത സംസാരിക്കാം. "
മൗലായുടെ സ്ഥൈര്യം നിറഞ്ഞ വാക്കുകൾ കേട്ട ആ ശിഷ്യൻ നിശ്ശബ്ദനായി
എണീറ്റുപോയി.