നമ്മുടെ പള്ളികള്‍ നമുക്ക് നടത്താനാവുന്നില്ലെങ്കില്‍?
മസ്ജിദ് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. പള്ളിയെ ചുറ്റിപ്പറ്റിയാകണം അവരുടെ ജീവിതം കറങ്ങേണ്ടത്. എന്നാല്‍ പുതിയ കാലത്ത് പള്ളികള്‍ ചില പതാകകളുടെയോ മുദ്രാവാക്യങ്ങളുടെയോ ‘മാത്രം’ സ്ഥാനത്തേക്ക് വഴിമാറിയിരിക്കുന്നുവെന്ന് പറയേണ്ടി വരുന്നില്ലേ. ജീവിതവും ആരാധനയും വിശ്വാസിക്കിന്ന് രണ്ടു കരകളായി മാറിയിരിക്കുന്നു. രണ്ടും പരസ്പരം ബന്ധപ്പെടാത്ത പോലെ. ജീവിതത്തിന്‍റെയും ആരാധനയുടെയും തീര്‍ത്തും വിഭിന്നമെന്ന് തോന്നിക്കുന്ന തോണികളിലേറി വിശ്വാസി ഇരു കരകളിലേക്കും യാത്ര ചെയ്യുന്നു. (പള്ളിയെ കുറിച്ച് നമ്മുടെ ധാരണയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെളിച്ചം മാസികില്‍ എഴുതിയ ഒരു കുറിപ്പില്‍ വിശദമായി സൂചിപ്പിരുന്നു.) ഈ കുറിപ്പ് പള്ളിയുടെ നിര്‍മാണവും പരിപാലനവും സംബന്ധിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ പള്ളികളെ കുറിച്ചുള്ള ചിന്ത പുതിയ കാലത്ത് അത്യാവശ്യമാണെന്ന് തോന്നുന്നതിനാലാണിത്. എന്തുകൊണ്ട് പള്ളിയില്‍ നിസ്കരിക്കാന്‍ വരുന്നില്ലെന്ന ചോദ്യത്തിന് അവിടെ മൂത്രം വാസനിച്ചിട്ട് വയ്യെന്ന് മറുപടി തന്നു പരിചയത്തില്‍ പെട്ട ഒരുത്തന്‍. അവന്‍റെ മറുപടി ആത്മാര്‍ഥ പരമല്ലായിരിക്കാം. എന്നാലും അപ്പറഞ്ഞതില്‍ ഒരു സത്യമുണ്ടെന്ന് തോന്നി. അതെ തുടര്‍ന്നാണ് ഈ കുറിപ്പെഴുതാനിരുന്നത്. മൂത്രിക്കാനാണ് പള്ളിയിലെല്ലാം മൂത്രപ്പുര ഒരുക്കുന്നത്. എന്നാല്‍ മിക്കവാറും പള്ളികളില്‍ മൂത്രപ്പുരകള്‍ ഏറെ മോശമായ സ്ഥിതിയിലാണ് തുടരുന്നുവെന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്. കൃത്യമായി ജോലിക്കാരെ വെച്ച് അതെല്ലാം വൃത്തിയായി കൊണ്ടു നടക്കുന്ന പള്ളികളില്ലെന്ന് പറയുകയല്ല. ഓരോ പ്രദേശങ്ങളിലെയും പ്രധാന മസ്ജിദുകളെല്ലാം അത്തരത്തില്‍ ഏറെ സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് പുതുതായി നാടിന്‍റെ ഓരോ മൂലകളിലായി നിര്‍മിക്കപ്പെട്ട ചെറിയ പള്ളികളിലെല്ലാം ഹൌദും മൂത്രപ്പുരയുടെ പരിസരങ്ങളുമെല്ലാം ഏറെ മോശമായി തുടരുന്നത് വായനക്കാരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ. അവിടങ്ങളില്‍ ആകെയണ്ടാകുക ഒരു ഇമാമാണ്. ഇമാമിനെ സംബന്ധച്ചിടത്തോളം മൂത്രപ്പുരയും ഹൌദുമെല്ലാം കൃത്യമായി കഴുകി വൃത്തിയായി സൂക്ഷിക്കുക നടക്കുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ അവിടത്തുകാര്‍ സ്വയം പരിഹാരം കാണേണ്ട വിഷയമാണത്. അതിന് പ്രത്യേക ആളെ ജോലിക്ക് നിര്‍ത്താനാകുന്നില്ലെങ്കില്‍ ശ്രമദാനപരമായി നാട്ടിലെ കുട്ടികള്‍ ഏറ്റെടുത്തു നടത്തേണ്ടി വരും പ്രസ്തുത ജോലി. അതിനു പക്ഷെ നമ്മുടെ കുട്ടികള്‍ ആ ബോധം കാണിക്കുന്നില്ല. ആ ബോധം പകരാന്‍ രക്ഷിതാക്കളായ നമുക്ക് ആകുന്നുമില്ല. അതായത് നമ്മള് നടത്തണ്ടതല്ല പള്ളികളെന്നും അത് നമുക്ക് വേണ്ടി മറ്റാരെക്കെയോ ചേര്‍ന്ന് നടത്തിത്തരേണ്ടതാണെന്നുമുള്ള തോന്നല്‍ നമ്മില് അടിഞ്ഞുകൂടിയിരിക്കുന്നു. എല്ലാവരും ഇങ്ങനെയാണെന്ന് പറയാനല്ലിത്. മറിച്ച് ഇത്തരം കാര്യങ്ങളില്‍ കണ്ടറിഞ്ഞ് ഇടപെടുന്ന ചിലരെ പരാമര്‍ശിക്കാന്‍ കൂടിയാണ്. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്. കണ്ണൂരിലെ ഒരു മഹല്ലില്‍ പോയതായിരുന്നു. അവിടത്തെ പരിചയക്കാരനായ ഇമാം പറഞ്ഞ ഒരു കഥ ഓര്‍ത്തുപോകുന്നു. കേരളത്തിലെ തന്നെ അറിയപ്പെട്ട മഹല്ലാണത്. നഗരമധ്യത്തില്‍ സ്ഥിത ചെയ്യുന്ന ഒന്ന്. സാമ്പത്തികമായും ഏറെ മുന്നാക്കം നില്‍ക്കുന്ന പ്രദേശം. അതു കൊണ്ട് തന്നെ എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആളുകളെ ശമ്പളം കൊടുത്ത് ജോലിക്ക് നിര്‍ത്തിയിട്ടുമുണ്ട്. മഹല്ലുവാസിയായ ഒരു ചെറുപ്പക്കാരനെ കുറിച്ചായിരുന്നു ആ കഥ. പള്ളിയിലെ മൂത്രപ്പുരയും മറ്റുമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിന് വ്യാകുലപ്പെട്ടിരുന്ന ഒരുത്തനെ കുറിച്ച്. രാത്രി ആളുകളെല്ലാം പോയി പള്ളി കാലിയായതിന് ശേഷമാണ് അവന്‍ സ്വന്തമായി പള്ളി ക്ലീനിംഗ് പരിപാടി നടത്തിയിരുന്നത്. അതിനവിടെ ശമ്പളം കൊടുത്ത് ഏല്‍പിച്ച ഒരാളുണ്ട്. എന്നാലും എപ്പോഴെങ്കിലും പള്ളിപ്പരിസരം മോശമായി കണ്ടാല്‍ അന്ന് രാത്രി തന്നെ ആരുമറിയാതെ വന്ന് അതെല്ലാം സ്വന്തം കഴുകി വൃത്തിയാക്കുക അവന്‍റെ പതിവായിരുന്നു. പില്‍ക്കാലത്ത് അവന്‍ വിദേശത്തേക്ക് പോയെന്നും അവിടെ നല്ല നിലയിലാണെന്നും ഇമാം തന്‍റെ കഥ പറഞ്ഞുനിര്‍ത്തി.  width=അഞ്ചു വഖ്തിലെയും നിസ്കാരം കഴിഞ്ഞാല്‍ പിന്നെ ബാക്കിസയമം വെറുതെ കിടക്കുന്ന വെറും ബില്‍ഡിംഗുകളായി മാറിയിരിക്കുന്നു നമ്മുടെ പല ജുമുഅ മസ്ജിദുകള്‍ പോലും. സ്രാമ്പികളുടെ കാര്യം പിന്നെ പറയുകയും വേണ്ട. പഴയ കാലത്തേത് പോലെ സജീവമായ ദര്‍സുകള്‍ ചുരുക്കം ചില മഹല്ലുകളിലെ കാണൂ. നാട്ടിലെ ഒരൊറ്റ വീട് പോലും ഇരുനിലയല്ലാതിരുന്ന അക്കാലത്തും പള്ളികള്‍ നമ്മള്‍ ഇരുനില തന്നെ കെട്ടിയത് പുറം നാട്ടിലേതടക്കമുള്ള മുതഅല്ലിമുകളുടെ സുഖമമായ ദര്‍സ് നടത്തിപ്പിനായിരുന്നു. നാട്ടിലെ കുട്ടികള്‍ക്കായെങ്കിലും നമുക്ക് ചില സബഖുകള്‍ നടത്തിക്കൂടെന്നായോ? ആരെ ലഭിക്കുമതിന് എന്നതാവും വായനക്കാരുടെ ചോദ്യം. തീര്‍ത്തും പ്രസക്തവുമാണത്. പുതിയ കാലത്തെ നമ്മുടെ തലമുറയെ ആകര്‍ഷിക്കുന്ന തലത്തിലേക്ക് പള്ളികളിലെ ഇമാമുമാര്‍ അടിയന്തിരമായി സ്വന്തത്തെ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ‘കല്യാണ’ത്തിലും ‘വീട് കുടിയിരി’പ്പിലും ‘മരണ’ത്തിലും മാത്രം ഒതുങ്ങുന്നതാകരുത് പള്ളിയിലെ ഉസ്താദിന്‍റെ നാട്ടിലെ ഇടപെടലുകളെന്നര്‍ഥം. നിലവില്‍ ഇപ്പോള്‍ അത് അങ്ങനെ മാത്രമാണല്ലോ. പള്ളി ഇന്ന് വെറുമൊരു ബില്‍ഡിംഗ് ആയി മാറിയതുപോലെ. പട്ടാള ബാരക്കുകള്‍ പോലെ ചില നിയമങ്ങളിലും റൂളുകളിലുമായി നടന്നുപോകുന്ന ഒരു പ്രൊഫഷണല്‍‌ സ്ഥാപനം. ജമാഅത്തായി നിസ്കരിക്കാന്‍ വരുന്നവര്‍ക്ക് മാത്രം ഫാനിട്ട് നിസ്കരിക്കാവുന്ന ഒരിടം. അതല്ലാത്തവര്‍ ഫാനില്ലാതെ തന്നെ കടുത്ത ചൂടിലും നിസ്കരിച്ചു കൊള്ളണമെന്നാണ് ചിലേടത്തെങ്കിലും നിയമം. ദുഹ്റിന് മുമ്പ് പരിസരത്തെ മൂത്രപ്പുരയെങ്കിലും തുറക്കുന്ന എത്ര പള്ളികളുണ്ട് നമ്മുടെ ടൌണുകളില്‍ എന്ന് കണക്കെടുത്തു നോക്കുക. തിരക്കുള്ള വല്ല റെയില്‍വെ സ്റ്റേഷനുകളുടെയോ ബസ്സ്റ്റാന്‍റുകളുടെയോ പരിസരത്തുള്ള ടൌണുകളില്‍ പ്രത്യേകിച്ചും. പള്ളിമതിലിനോട് ചാരിയിരുന്ന് കാര്യം സാധിച്ച് കല്ലെടുത്ത് മനോഹരിച്ച് എണീറ്റുപോകേണ്ടി വരുന്ന ഒരു വിശ്വാസിയെ സങ്കല്‍പിച്ചു നോക്കുക. അത് നിങ്ങളാണെന്നും. ഒന്നിനെയും അടിച്ചാക്ഷേപിക്കാനില്ലിത്. ശരിയാണ്, പ്രസ്തുത മസ്ജിദുകള്‍ക്ക് അവയുടെതായ പരിമിതി കാണണം. അതു കൊണ്ടായിരിക്കണം ഇത്തരം ചില അലിഖിത നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് അവ നിര്‍ബന്ധിതമാകുന്നത്. അത് സമ്മതിക്കുന്നു. പക്ഷെ നമ്മുടെ പ്രൊഫഷണലിസത്തിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം പള്ളിപ്പരിസരങ്ങളില്‍ നമുക്ക് കാണാനാകുന്നത് എന്ന് കൂടെ നാം സമ്മതിക്കേണ്ടിയിരിക്കുന്നു.  width=ഗ്രാമീണമായ ഒരു നാട്ടുമ്പുറത്തെ വയലില്‍ സ്ഥിതി ചെയ്യുന്ന ജുമുഅത്ത് പള്ളി. മാര്‍ബിള്‍ വിരിച്ച് സുന്ദരമാക്കിയ നിലം. അതിന് മേലെ സുജൂദ് ചെയ്യാന്‍ സോഫയോളം കട്ടിയുള്ള മുസല്ല. മസ്ജിദിലേക്കുള്ള റോഡു പോലും പകുതിവരെ ടാറിട്ടിരിക്കുന്നു. ജുമുഅക്ക് പോകുമ്പോള്‍ പള്ളിയിലേതിനേക്കാളും പടച്ചോനെ ഓര്‍മ വരുന്നത് വഴിയിലെ ടാറിടാന്‍ ബാക്കിയുള്ള മണ്ണും പൊടിയും നിറഞ്ഞ ഭാഗത്തെത്തുമ്പോഴാണെന്ന് സൌഹൃദ ചര്‍ച്ചക്കിടെ ഒരുത്തന്‍ അഭിപ്രായപ്പെട്ടത് കൂട്ടത്തില്‍ ഓര്‍മിപ്പിക്കട്ടെ, വെറുതെ. പള്ളികളും പട്ടാളബാരക്കുകളും; രണ്ടും ബില്‍ഡിംഗുകള്‍ തന്നെയാണ്. പക്ഷേ അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ആകുന്നതും ആകാത്തതുമാണ് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തരമെന്ന് തരത്തില്‍ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്, ‘ഇസ്‌ലാം രാജമാര്‍ഗ’ത്തില്‍ അലീജാ ബെഗോവിച്ച്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter