ജമാഅത്ത് നിസ്‌കാരത്തിന്റെ  പ്രസക്തിയും പ്രതിഫലവും

വൈയക്തികതയുടെ വേലിക്കെട്ടുകള്‍ക്കുള്ളിലിരുന്ന് വിഹരിക്കുന്നതിനെക്കാള്‍ സാമൂഹികതയുടെ പ്രവിശാലതയിലേക്കിറങ്ങിവരുന്നതിലാണ് ഇസ്‌ലാം മേന്മ അടയാളപ്പെടുത്തുന്നത്. തനിക്ക് താന്‍ നിര്‍ണയിച്ച ലോകം എന്ന സ്വാര്‍ത്ഥ വീക്ഷണത്തോട് അതിന് ഒട്ടും യോചിപ്പില്ല. കാരണം, ഒന്നു സംഘബോധമാണെങ്കില്‍ മറ്റേത് ഏകബോധമാണ്. ഏകബോധം സ്വാര്‍ത്ഥതയെ പ്രതിനിധീകരിക്കുന്നു; സംഘബോധം നിസ്വാര്‍ത്ഥതയെയും. സ്വാര്‍ത്ഥത ഏകാധിപത്യമാണ്, ഉള്‍വലിയലാണ്, നിഷ്‌ക്രിയത്വമാണ്, താന്തോന്നിത്തവും വിദ്വേഷവുമാണ്. അതേസമയം, നിസ്വാര്‍ത്ഥത ഇതിന്റെ നേരെ എതിര്‍ദ്രുവത്തിലാണ് സ്ഥിതിചെയ്യുന്നത്. അത് ജനാധിപത്യമാണ്; രംഗപ്രവേശമാണ്, സക്രിയമാണ്, സേവനവും സ്‌നേഹവും അനുകമ്പയുമാണ്. ഒറ്റയായി നിസ്‌കരിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഹത്വം (27 ഇരട്ടി പ്രതിഫലം) ഒറ്റക്കെട്ടായി നിസ്‌കരിക്കുന്നതിനാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നതിനു പിന്നിലെ യുക്തിയെ നമുക്ക് ഇങ്ങനെ വായിക്കാം.

സത്യത്തില്‍, പുറത്തുനിന്ന് ഒരു നിഷ്പക്ഷ വീക്ഷണം നടത്തിയാല്‍ സാമൂഹിക ജീവിതക്രമത്തിന്റെ രീതിശാസ്ത്രം, സംഘടിത നിസ്‌കാരത്തില്‍ നമുക്ക് തെളിഞ്ഞുകാണാവുന്നതാണ്. ഏതൊരു സമൂഹത്തിലും നേതൃത്വം അനിവാര്യമാണെന്നാണ് ജമാഅത്ത് നിസ്‌കാരത്തിലെ ഇമാമത്ത് സൂചിപ്പിക്കുന്നത്. ഇമാമിന്റെ ചലന നിശ്ചലനത്തെക്കാള്‍ ഒരടി പോലും മുന്താന്‍ മഅ്മൂമിന് അധികാരമില്ല. അതുപോലെ, അനാവശ്യമായി പിന്താനും പാടില്ല. എല്ലാം ഇമാമിന്റെ തൊട്ടുടനെയായിരിക്കണം. ഇതേ സമീപനമാണ് ഭരണാധികാരിയും ഭരണീയനും തമ്മിലുണ്ടാവേണ്ടത്. നേതാവിന്റെ കല്പനകള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കാതെ അത് അപ്പടി സ്വീകരിക്കാന്‍ ഭരണീയര്‍ ബാധ്യസ്ഥരാണ്. 

ഇമാമത്തിന്റെ മാനദണ്ഡം ഭാഷയല്ല; വേഷവും നിറവുമല്ല; തഖ്‌വയാണ്. ഇതായിരിക്കണം നേതാവിന്റെയും മാനദണ്ഡം. അധികാരം വരേണ്യ വര്‍ഗത്തിന്റെ മാത്രം കുത്തകയല്ല. സേവനതല്‍പരരായ  നിസ്വാര്‍ത്ഥമതികള്‍, അവരേത് താഴെക്കിടയിലുള്ളവരാണെങ്കിലും സമൂഹത്തിന്റെ അമരം കാക്കാന്‍ അര്‍ഹരാണ്. ഇമാമിനു ഒരുപക്ഷേ, അറിയാതെ തെറ്റു പിണയാം. അത് ഉണര്‍ത്തിക്കൊടുക്കാന്‍ തൊട്ടടുത്തുള്ളവര്‍ ബാധ്യസ്ഥരാണ്. അതിനു വലിയ പണ്ഡിതനാവണമെന്നില്ല. യോഗ്യത, തെറ്റാണെന്ന് ബോധ്യപ്പെടുക മാത്രമേയുള്ളൂ. തിന്മ വിരോധിക്കുന്ന നിഷ്പക്ഷമതികളായ ഒരു പ്രതിപക്ഷം ഭരണകൂടത്തില്‍ എപ്പോഴും ഉണ്ടാവണമെന്ന് ഇത് സൂചിപ്പിക്കുന്നു. ഖിലാഫത്തുര്‍റാശിദയില്‍ ഇത്തരം രംഗങ്ങള്‍ നമുക്ക് യഥേഷ്ടം കാണാനാകും. നേതൃനിരയില്‍ നിന്നണ്ടാകുന്ന ഏതു നിസ്സാര കുറവുകളോടും ശക്തമായി പ്രതികരിക്കാന്‍ എത്ര ചെറിയവരും സാവേശം രംഗത്തുവന്നിരുന്നു അക്കാലത്ത്. 

അണികള്‍ക്ക് ഈ യോഗ്യത കൈവരണമെങ്കില്‍ നേതാവിന്റെ ഓരോ ചുവടുവയ്പുകളിലും അവര്‍ ബദ്ധശ്രദ്ധരായിരിക്കണം-മഅ്മൂം ഇമാമിനെ ശ്രദ്ധിക്കുന്നതു പോലെ. ഇമാമിന്റെ ചേഷ്ടകളില്‍ മഅ്മൂം അശ്രദ്ധനാണെങ്കില്‍ ആ ജമാഅത്തിനു ഒരു പ്രസ്‌ക്തിയുമില്ല. ശ്രദ്ധ ഇമാമിന് മാത്രമുണ്ടായതുകൊണ്ട് ജമാഅത്ത് പൂര്‍ണമാവില്ലല്ലോ.. അതു പോലെ ഭരണകൂടത്തിന്റെ സുഗമമായ പുരോപ്രയാണത്തിനു ഭരണാധികാരി മാത്രം നന്നായാല്‍ പോരാ. ഭരണീയരുടെ സമ്പൂര്‍ണ സഹകരം കൂടി അനുപേക്ഷണീയമാണ്.

ജമാഅത്ത് നിസ്‌കാരം തുടങ്ങുന്നതിനു മുമ്പ് മഅ്മൂമുകള്‍ സ്വഫ് ശരിയാക്കണം. ഇമാം തന്നെ ഇതിനു മുന്നിട്ടിറങ്ങലാണ് സുന്നത്ത്. കാരണം, നബി(സ്വ)യുടെയും അനുചരന്മാരുടെയും ചര്യ അതാണല്ലോ. ഇത് സൂചിപ്പിക്കുന്നത് ഏതൊരു ഭരണാധികാരിയുടെയും പ്രഥമവും പ്രധാനവുമായ ദൗത്യം അണികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തിയ ശേഷമാവണം വികസന പ്രവര്‍ത്തനങ്ങള്‍. അഞ്ചാം ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) ഭരണമേറ്റെടുത്തപ്പോള്‍ പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത് ഈ വിഷയത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഭൗതിക വികസനങ്ങള്‍ ആപേക്ഷികമായി കൂടുതലൊന്നും മഹാനവര്‍കളുടെ ഭരണകാലത്ത് നമുക്ക് കാണാനാവില്ല. മറ്റുള്ള ഭരണാധികാരികള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കുപരി ഭൗതിക വികസനങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രീയം അവരുടെ കാലത്ത് സര്‍വവ്യാപിയായിരുന്നു. തന്മൂലം അവരില്‍ പലരും ഇന്ന് ചരിത്രത്തില്‍ അഭിശംസനകള്‍ക്ക് വിധേയരായി. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ)നെ പോലുള്ള അങ്കുലീ പരിമിതരായ വ്യക്തിത്വങ്ങളൊഴിച്ച്... കാരണം, മഹാനവര്‍കള്‍ ആദ്യം ശ്രമിച്ചത് സ്വഫ് ശരിയാക്കാനായിരുന്നു.

ബോധക്ഷയം, വുളു മുറിയുക തുടങ്ങി സാങ്കേതിക കാരണങ്ങള്‍ മൂലം നിസ്‌കാരം തുടരാന്‍ കഴിയാതെ വന്നാല്‍ ഉടന്‍ തന്നെ ഇമാം സ്ഥാനം ഒഴിഞ്ഞ് തല്‍ സ്ഥാനത്ത് മഅ്മൂമുമാരില്‍ നിന്ന് ആരെങ്കിലും കടന്നു വരണം. അതെ, ഭരണാധികാരി സ്ഥാനഭ്രഷ്ടനാവുകയോ മരണമടയുകയോ ചെയ്താല്‍ ഉടനടി അടുത്ത നായകന്‍ നേതൃസ്ഥാനത്ത് എത്തണം. അധികാരക്കസേര ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാ.... നബി(സ്വ) വഫാത്തായപ്പോള്‍ അവിടുത്തെ അനുചരന്മാര്‍ ആദ്യമായി ശ്രമിച്ചത് മരണാനന്തരകര്‍മങ്ങള്‍ക്കായിരുന്നില്ല. അതിനു മുമ്പ് അടുത്ത ഭരണാധികാരി ആരായിരിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു. 

മഅ്മൂമിന്റെ മാനസികാവസ്ഥ പരിഗണിച്ചായിരിക്കണം ഇമാം നിസ്‌കരം മുന്നോട്ട് കൊണ്ടു പോവേണ്ടത്. സുദീര്‍ഘമായ സൂറത്തുകള്‍ ഓതി തന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മുശിപ്പുണ്ടാക്കാന്‍ പാടില്ല. ദീര്‍ഘ സൂറത്തുകള്‍ ഓതുന്നത് നല്ലതുതന്നെ. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍... മഅ്മൂം മഹ്‌സ്വൂര്‍ ആകുന്നതു പോലെ.. വന്‍കിട കുത്തക കമ്പനികള്‍ക്ക് രാജ്യത്ത് വേദിയൊരുക്കുന്നത് ഒരുപക്ഷേ, സാരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. പക്ഷെ, അതേസമയം നിലവിലുള്ള റീടെയില്‍ സ്ഥാപനങ്ങള്‍ക്ക് അത്തരം സംരംഭങ്ങള്‍ കൊലക്കയറാണെന്നു കൂടി ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. ഉണ്ടാക്കുന്ന സൗകര്യങ്ങള്‍ നിലവിലുള്ള സൗകര്യങ്ങളെക്കാള്‍ മെച്ചമാണോ എന്ന് അന്വേഷിച്ചിട്ടാ വണം അതിനിറങ്ങേണ്ടത്. 

ഒരുപക്ഷേ, ജമാഅത്ത് നിസ്‌കാരം വളരെ വിപുലമായിരിക്കും. ഇമാമിന്റെ ശബ്ദം കേള്‍ക്കാന്‍ പിന്നിലുള്ളവര്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് ഇടയില്‍ ഒരു മുബല്ലിഗ് ആവശ്യമാണ്. ഇമാമിന്റെ നീക്കുപോക്കുകള്‍ കാണാനോ കേള്‍ക്കാനോ കഴിയാത്തവര്‍ക്ക് ആ അസൗകര്യം നികത്തും വിധം മുബല്ലിഗ് ഇമാമിന്റെ പ്രതിനിധിയെ പോലെ നിലകൊള്ളണം. ഇതേ നയമാണ് ഭരണരംഗത്തും സ്വീകരിക്കപ്പെടേണ്ടത്. നേതൃതീരുമാനങ്ങള്‍ മുഴുവന്‍ ഭരണീയര്‍ക്കും ഒരേസമയം അറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് നബി(സ്വ) പറഞ്ഞതു പോലെ 'ഫല്‍ യുബല്ലിഗുശ്ശാഹിദുല്‍ ഗാഇബ്' എന്നത്. ഇബ്‌ലാഗ് ചെയ്യുന്ന മുബല്ലിഗുകള്‍ രംഗത്തുണ്ടാകണമെന്നര്‍ത്ഥം. 

ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കുകൊള്ളാന്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെങ്കില്‍ മുന്‍നിരയില്‍ നില്‍ക്കേണ്ടത് പുരുഷന്മാരാണ്. പുരുഷന്മാര്‍ക്കു പിന്നിലാണ് സ്ത്രീകളുടെ സ്ഥാനം. സമൂഹത്തില്‍ പുരുഷന്മാരുണ്ടെങ്കില്‍ നേതൃരംഗത്ത് അവരെ മുന്‍കടക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല. സ്ത്രീയുടെ ഭരണരംഗം വീടാണ്. അതവളുടെ സ്വാതന്ത്ര്യം ഹനിക്കാനല്ല, അവളുടെ സംരക്ഷണത്തിന് ഇസ്‌ലാം നിശ്ചയിച്ച വഴിയാണ്. വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും നാം അനാഥമായി ഇട്ടേച്ചു  പോവാറില്ല. അന്യര്‍ കാണാത്ത ഏറ്റവും രഹസ്യമായ സ്ഥലത്തായിരിക്കും അതു സൂക്ഷിച്ചുവയ്ക്കുക. അഥവാ, പുറത്തിറക്കുകയാണെങ്കില്‍ തന്നെ അത് ഉടമ സശ്രദ്ധം തന്റെ ശരീരത്തിലണിയും. മറ്റുള്ളവരെ ഏല്‍പിക്കുകയാണെങ്കില്‍ തന്നെ തന്റെ ഏറ്റം വിശ്വസ്തരെ ആരിക്കും ഏല്‍പ്പിക്കു.  

സമത്വമാണ് ജമാഅത്ത് നിസ്‌കാരത്തിന്റെ മറ്റൊരു പ്രത്യേകത. കറുത്തവനും വെളുത്തവനും നേതാവും അണിയും ദരിദ്രനും ധനാഢ്യനും തുടങ്ങി സമൂഹത്തിലെ വിവിധ തസ്തികകളില്‍ വിരാചിക്കുന്ന സര്‍വരും തോളോടുതോള്‍ ചേര്‍ന്ന് തൊട്ടുരുമ്മി നില്‍ക്കുന്ന അത്യപൂര്‍വ കാഴ്ച. അവര്‍ക്കിടയില്‍ ഒരു ചെറിയ വിടവു പോലും ഉണ്ടാവരുതെന്നാണ് കര്‍മശാസ്ത്രം പറയുന്നത്. പുറംലോകത്ത് ദരിദ്രനും ധനാഢ്യനുമിടയില്‍ അല്ലെങ്കില്‍ ഉന്നതനും താഴ്ന്നവനുമിടയില്‍ എത്തിപ്പെടാനാവാത്ത അകലമുണ്ടെങ്കില്‍ അത്തരം മനുഷ്യത്വ രഹിത അകലങ്ങളെ നിഷ്പ്രഭമാക്കുന്ന ഉന്നത വേദിയാണ് നിസ്‌കാരം. 

നിസ്‌കാര ഹാളില്‍ ധാനാഢ്യന്റെ മുന്നില്‍ നില്‍ക്കാനും തൊട്ടടുത്ത് നില്‍ക്കാനും ദരിദ്രന് സമ്പൂര്‍ണ അധികാരമുണ്ട്. ഒരുപക്ഷേ, സുജൂദിന്റെ വേളയില്‍ ദരിദ്രന്റെ കാലിന്റെ തൊട്ടുപിന്നിലായിരിക്കും ധനാഢ്യന്റെ തല  വച്ചിരിക്കുന്നത്. ഇസ്‌ലാം മാനുഷ്യകത്തെ ആകമാനം നോക്കിക്കാണുന്ന രീതിക്ക് (സമത്വ സിദ്ധാന്തം) ഇതില്‍പരം എന്ത് നിദര്‍ശനമാണ് ഇനി ആവശ്യം? അതെ, ജമാഅത്ത് നിസ്‌കാരം, സമൂഹത്തിനുമുന്നില്‍ താഴെക്കിടയില്‍ കിടക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ മുന്നില്‍ താന്‍ ഉന്നതനാണെന്ന ബോധം ഉണ്ടാക്കുന്നു. ഉന്നതര്‍ക്ക് ഇലാഹീ സന്നിധിയില്‍ താന്‍ നിസ്സാരനാണെന്ന ബോധവും ഉണ്ടാക്കുന്നു. ജമാഅത്ത് നിസ്‌കാരം നല്‍കുന്ന ഈ ഒരു ചൈതന്യം ഭരണാധികാരികള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഭരണീയരെ നോക്കി കണ്ടാല്‍ വിവേചനപരമായ അപവാദങ്ങള്‍ക്ക് ഭരണകൂടം പാത്രമാവുകയില്ലെന്നു തീര്‍ച്ചയാണ്.

പാവങ്ങള്‍ക്ക് അപ്രാപ്യമായ മേഖലകളിലൂടെ മാത്രം സഞ്ചരിച്ച് അധികാരത്തെ അലങ്കാരമായി, വൈയക്തിക താല്‍പര്യങ്ങളുടെ സാക്ഷാല്‍കാരത്തിനുള്ള എളുപ്പമാര്‍ഗമായി മാത്രം കാണുന്ന അധികാരിവര്‍ഗം ജമാഅത്ത് നിസ്‌കാരത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊള്ളേണ്ടതുണ്ട്. ഒറ്റക്കാര്യം തന്നെ ശ്രദ്ധിച്ചാല്‍ മതി-ഇമാമും മഅ്മൂമും നില്‍ക്കുന്ന ആ പൊസിഷന്‍... ഒരേ വേദിയിലാണ് അവര്‍ നില്‍ക്കുന്നത്. ഇമാം ഒരു സ്ഥലത്തും മഅ്മൂം മറ്റൊരു സ്ഥലത്തുമല്ല നില്‍ക്കുന്നത്. ആ രീതിയെ ഇസ്‌ലാം അംഗീകരിക്കുന്നല്ല. കര്‍മശാസ്ത്ര വീക്ഷണ പ്രകാരം അത്തരം ജമാഅത്ത് നിസ്‌കാരം അസാധുവാണ്. 

മഅ്മൂമിന്റെ തൊട്ടു മുന്നിലായിരിക്കണം ഇമാം നില്‍ക്കേണ്ടത്. അവര്‍ക്കിടയില്‍ ഏറെ ദൂരമുണ്ടാവാന്‍ പാടില്ല. ഇതായിരിക്കണം ഭരണാധികാരിയും ഭരണീയനും തമ്മിലുണ്ടാവേണ്ട ബന്ധം. സമൂഹത്തിനിടയില്‍ ജീവിക്കുക. അപ്പോഴെ അവരെ ഭരിക്കാന്‍ കഴിയുകയുള്ളൂ. തിരിച്ചാണെങ്കില്‍ സ്വശരീരത്തെ ഭരിക്കാനേ കഴിയുകയുള്ളൂ. ഇടയന്മാര്‍ ആട്ടിന്‍ പറ്റത്തിനടുത്ത് നില്‍ക്കട്ടെ... അവരെ ചെന്നായ കൊണ്ട് പോവുന്നതിനു മുമ്പ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter